അഗുംബെയിലെ നൂല്‍മഴ

tripeat-agumbe-shinith-paattiam-thumbnail

ഷിനിത്ത് പാട്യം

‘മരങ്ങള്‍ക്ക് മേലേനിന്ന് ആവിയില്‍ പുതഞ്ഞ മഴ, മഴയുടെ തുള്ളി വയനമരത്തോടു തൊട്ടുനില്ക്കുന്ന കൊന്നത്തെങ്ങിന്റെ തുഞ്ചാണിയോലയുടെ തുമ്പില്‍ കുരുങ്ങി കീഴോട്ടൊഴുകി ഒഴുകിയൊഴുകി മടലിലുടക്കാതെ ഓലയില്‍ച്ചിതറാതെ തടിയിലൂടെ നെടുനീളെ കീഴോട്ടുരുണ്ട്, തടിയോടുരുമ്മിക്കിടക്കുന്ന മണലില്‍ ഒരു തുളയുണ്ടാക്കി മറയുമ്പോള്‍ , കുട്ടി വാതിലിന്റെ സാക്ഷയിളക്കി, ശബ്ദമുണ്ടാക്കാതെ പുറത്തേക്കിറങ്ങുന്നു. പുറത്തിരുട്ടാണ്. ഇരുട്ടില്‍ മഴ കനക്കുന്നു…’

”मंगलौर रेलवे स्टेशन आपका स्वागत है”-റെയിൽവേ സ്റ്റേഷനിലെ അനൗൺസ്മെന്റ് വായന നിർത്താൻ എന്നെ നിർബന്ധിച്ചു. ഇറങ്ങേണ്ട സ്ഥലമെത്തിയിരിക്കുന്നു. പത്മരാജന്റെ പ്രിയപെട്ട കഥകളടങ്ങിയ ബുക്ക് ഞാൻ ബേഗിനകത്തുവച്ചു. മംഗലാപുരം റെയിൽവെ സ്റ്റേഷനിൽ ഇറങ്ങി. പ്ലാറ്റ് ഫോം നമ്പർ ഒന്നിൽ കൂടി പുറത്തേക്കുളള വഴി അന്വേഷിച്ച് വേഗത്തിൽ നടന്നു. മനസ്സിൽ നിറയെ പത്മരാജന്റെ മഴ വർണ്ണന നിറഞ്ഞു നിൽക്കുകയാണ്… മഴ പോലെ തന്നെ എന്തുമനോഹരമായ എഴുത്ത്… മഴയ്ക്കും പ്രണയത്തിനും തമ്മിൽ പറഞ്ഞറിക്കാനാവാത്ത ഒരു ബന്ധമുണ്ട്.. മഴയെ പ്രണയിച്ച എഴുത്തുക്കാർക്ക് മാത്രമേ സർഗാത്മകതയുടെ പുതിയ പറുദീസ കണ്ടെത്താനായിട്ടുളളൂ…

ഷിനിത്ത് പാട്യം

നമ്മുടെയൊക്കെ ജീവിതത്തിൽ ചിതലെടുക്കാതെ കിടക്കുന്ന നിരവധി മഴ ഓർമ്മകൾ ഉണ്ട്. മഴയുടെ സൗന്ദര്യം ആസ്വദിക്കാനായി എന്റെ ഈ വർഷത്തെ* ആദ്യ മഴ യാത്ര ദക്ഷിണേന്ത്യയിലെ ചിറാപുഞ്ചിയായ അഗുംബെയിലേക്കായിരുന്നു.. മഴയെ പ്രണയിക്കുന്ന ഇരുപത്തി നാല് പേരും രാവിലെ ഒമ്പത് മണിയോടെ മംഗലാപുരം റെയിൽവേ സ്റ്റേഷനിൽ എത്തിയിരുന്നു. തൃശൂർ, കോഴിക്കോട്, കണ്ണൂർ എന്നീ പ്രദേശങ്ങളിൽ നിന്നുളളവരായിരുന്നു കൂടുതലും.. ഒരു മിനി ബസിൽ മൂടിബദ്രി വഴിയാണ് ഞങ്ങൾ അഗുംബയിലേക്ക് പുറപ്പെട്ടത്..

വിശ്വ സഞ്ചാരി ബൈജു കീഴറ നേതൃത്വം നൽകുന്ന കണ്ണൂർ നെസ്റ്റാണ് മഴ യാത്ര സംഘാടിപ്പിച്ചത്.. ഉച്ചയോട് കൂടി അഗുംബയുടെ അടിവാരത്തുളള സോമേശ്വരത്തിലൂടെ ഞങ്ങളുടെ വാഹനം പശ്ചിമഘട്ട മലനിരയിലേക്ക് പ്രവേശിച്ചു.. കുത്തനെയുളള ചുരമായതിനാൽ റോഡിൽ വലിയ വാഹനങ്ങൾ കുറവായിരുന്നു.. അഗുംബെ ചുരത്തിന്റെ ഇരുവശങ്ങളിലും ഇടതൂർന്ന് നിൽക്കുന്ന വലിയ മരങ്ങളുടെ ചില്ലകളിൽ ഒളിച്ചിരിക്കുന്ന മൂടൽമഞ്ഞിൽ തട്ടി സൂര്യരശ്മികൾ പലവിധ നിറങ്ങൾ പൊഴിക്കുന്ന കാഴ്ച മനോഹരമാണ്..!!

agumbe-morning
അഗുംബെയിലെ പ്രഭാതം

പതിനാല് ഹെയർ പിൻ വളവുകൾ പിന്നിട്ട് ഞങ്ങൾ അഗുംബയിലെത്തി.. കർണ്ണാടകത്തിലെ ഷിമോഗ ജില്ലയിലെ തീർത്ഥഹളളി താലൂക്കിലാണ് പ്രകൃതി കനിഞ്ഞനുഗ്രഹിച്ച അഗുംബ സ്ഥിതിചെയ്യുന്നത്. ജൈവ വൈവിധ്യത്തിന്റെ കലവറയായ അഗുംബയിലെത്തിക്കഴിഞ്ഞാൽ ഓരോ സഞ്ചാരിയും പരിസ്ഥിതിസ്നേഹിയായി മാറിയിരിക്കും…

താമസസ്ഥലമായ അന്നപൂർണ്ണ ലോഡ്ജിൽ നിന്നും ഫ്രഷായി ഉച്ചഭക്ഷണം കഴിച്ച് പുറത്തിറങ്ങിയ ഉടൻ മഴയെത്തി… നൂൽമഴ…!! മഴയുടെ ഭംഗി അവോളം ആസ്വദിക്കാനായി മഴനനഞ്ഞ് ആഗുംബയെന്ന ചെറുഗ്രാമത്തിലൂടെ ഞാൻ തനിച്ച് നടന്നു.. ആർ.കെ. നാരായണിന്റെ മൽഗുഡി ദിനങ്ങളിലെ സാങ്കൽപിക ഗ്രാമത്തിന്റെ സൗന്ദര്യം ഉൾക്കൊണ്ട അഗുംബെ ഗ്രാമ ഭംഗിയുടെ അവസാന വാക്കാണ്.. ഒരു ചെറിയ ബസ്സ് സ്റ്റാന്റും നാലഞ്ച് ചെറിയ കടകളും രണ്ട് ലോഡ്ജുകളും കസ്തൂരി അക്കയുടെ ഹോം സ്റ്റേയും മാത്രമേ ഇവിടെയുളളൂ..

നടത്തം മതിയാക്കി ഞാൻ ഹോട്ടലിലേക്ക് തിരിച്ചു. ബസ്സിൽ എല്ലാവരും എന്നെ കാത്തിരിക്കുന്നുണ്ടായിരുന്നു. കുന്ദാദ്രി മലമുകളിലെ ജൈനക്ഷേത്രത്തിലേക്ക് അഗുംബയിൽ നിന്നും പത്ത് കിലോമീറ്ററുണ്ട്. ബസ് കുന്ദാദ്രി ലക്ഷ്യമാക്കി നീങ്ങി. ആൾ താമസം തീരെയില്ലാത്ത പ്രദേശത്തുകൂടിയാണ് ഞങ്ങളുടെ യാത്ര. ഇടുങ്ങിയ റോഡിന്റെ ഇരുവശങ്ങളിലുമുളള മഴകാടുകൾക്കിടയിലൂടെ ബസ്സ് മുന്നോട്ട് നീങ്ങി.

‘മഴനൂലിലൂഞ്ഞാലാടി
കാറ്റിൽ പറന്നു പറന്നു
പ്രണയത്തിന്റെ കാട്ടിലേക്ക്
നമുക്കൊരു യാത്ര പോവാം

അവിടെ തണുപ്പാണ്
കോച്ചിപിടിക്കുന്ന തണുപ്പ്
മുട്ടിടിക്കുന്നതറിയാതെ
ഹൃദയമിടിപ്പറിയാതെ
നമുക്ക് പ്രണയം പറയണം

അവിടെ മഞ്ഞാണ്
പരസ്പരം മറക്കുന്ന മഞ്ഞ്
ചുണ്ടുകൾ തിരഞ്ഞ്
കണ്ണുകൾ തുറന്ന്
കാണാതെ
നമുക്കൊന്ന് ചുംബിക്കണം’

ബസിന്റെ പുറകിലെ സീറ്റിലിരുന്ന് തൃശൂർക്കാരൻ സുഹൃത്ത് പ്രേംശങ്കർ മനോഹരമായ കവിതയുറക്കെ ചൊല്ലി.. വലിയ കയറ്റം കയറി വളരെ പ്രയാസപ്പെട്ട് ഞങ്ങളുടെ ശകടം കുന്ദാദ്രി മലയുടെ അടുത്തെത്തി.

കുന്ദാദ്രി മലയിലേക്കുള്ള പടവുകൾ

നൂറോളം പടവുകൾ കയറി ഞങ്ങൾ കുന്ദാദ്രി മലമുകളിലെത്തി.. മലയുടെ ഏറ്റവും മുകളിലായാണ് ജൈനക്ഷത്രം സ്ഥിതിചെയ്യുന്നത്. കുന്ദാദ്രിയിൽ നിന്നും താഴ് വരയുടെ കാഴ്ച ആവോളം ആസ്വദിച്ചു. ഇടയ്ക്കിടെ മൂടൽ മഞ്ഞ് ഓടിയെത്തി ഞങ്ങളുടെ കാഴ്ചകളെ മൂടുന്നുണ്ടായിരുന്നു.. ഫോട്ടോ എടുക്കാൻ കാമറയെടുക്കുമ്പോഴേക്കും.. മഴ പട്ടുനൂലുപോലെ പെയ്ത് തുടങ്ങി..

kundadri hill
മഞ്ഞു മൂടിയ കുന്ദാദ്രി ഹിൽ

ബേഗിലുളള കുടയെടുക്കാൻ എന്റെ മനസ്സ് അനുവദിച്ചില്ല. കുന്ദാദ്രി മലയിലെ മഴ നനഞ്ഞ് കൂവി വിളിച്ച് അപ്പൂപ്പൻത്താടിയെ പോലെ ഞങ്ങൾ കാറ്റിൽ പറന്നു നടന്നു..!! മഴയുടെ ശക്തികൂടി വന്നു.. വലിയ ശബ്ദം പുറപ്പെടുവിച്ച് കൊണ്ട് മഴയ്ക്ക് കൂട്ടായി കാറ്റുമെത്തി.. ഞങ്ങൾക്ക് ചുറ്റും മൂടൽമഞ്ഞ് കനത്തുവന്നു. താഴ്വരയിലെ കാഴ്ച്ചകളെ മൂടൽമഞ്ഞ് പൂർണ്ണമായും മറച്ചുകളഞ്ഞു. കുന്ദാദ്രി മലയിലെ മഴയും കാറ്റും മൂടൽമഞ്ഞും മതിയാവോളം ആസ്വദിച്ച് ഞങ്ങൾ അവിടെ നിന്നും അടുത്ത സ്ഥലത്തേക്ക് തിരിച്ചു.

അഗുംബെയിലെ ഹെയർപിൻ വളവിനടുത്തുള്ള വ്യൂസ്റ്റാന്റ്

അഗുംബെ ചുരത്തിലെ പതിനാലാമത്തെ ഹെയർപിൻ വളവിനടുത്തുളള വ്യൂപോയിന്റിൽ നിന്നുളള സൂര്യാസ്തമയം കാണാനാണ് ഞങ്ങൾ പോയത്. അഗുംബയിലെ സൂര്യാസ്തമയം കാണാൻ പ്രത്യേകം സജ്ജീകരിച്ച കോൺക്രീറ്റ് മുനമ്പിൽ സഞ്ചാരികളുടെ സാമന്യം നല്ല തിരക്കുണ്ടായിരുന്നു..
അവിടെ നിന്നുമുളള താഴ്വരയുടെ കാഴ്ച അതിമനോഹരമാണ്. അങ്ങ് ദൂരെ മലമുകളിൽ നിന്നും ഊർന്ന് വീഴുന്ന ചെറു വെളള ചാട്ടങ്ങളും ഇടയ്ക്കിടെ വരുന്ന കോടയും നൂൽമഴയും കാഴ്ചയുടെ മാറ്റ് കൂട്ടി. അസ്തമയ സൂര്യന്റെ കിരണങ്ങൾ മലനിരകളിലാകെ സ്വർണ്ണനിറം വാരിവിതറിയിട്ടുണ്ട്. സൂര്യാസ്തമയ കാഴ്ച്ചകൾക്ക് ശേഷം ഞങ്ങൾ റൂമിലേക്ക് തിരിച്ചു.

മഴ ശമിച്ചെങ്കിലും തണുപ്പ് ശരീരത്തിലേക്ക് അരിച്ചിറങ്ങാൻ തുടങ്ങി. കൂൾഡ്രിങ്സ് എന്ന ബോർഡ് വെച്ച ഗാർഡൻ ഹോട്ടലിൽ ബിയറും ബ്രാണ്ടിയും ലഭിക്കുമെന്ന് ബസ് ഡ്രൈവർ സുരേഷ് പറഞ്ഞിരുന്നു..
പക്ഷെ മഴ ക്യാമ്പിന്റെ നിബന്ധനകൾ ഞങ്ങളുടെ മനസ്സിലെ ആഗ്രഹങ്ങൾക്ക് ഷട്ടറിട്ടു. രാത്രി ഭക്ഷണം കഴിച്ച് മഴ ക്യാമ്പ് അവലോകനവും കഴിഞ്ഞ് സുഖമായി കിടന്നുറങ്ങി. അതിരാവിലെ തൃശൂർക്കാരൻ അഭി ഏട്ടന്റെ മാഷേന്നുളള വിളികേട്ടാണ് ഉണർന്നത്. പുറത്തിറങ്ങിയപ്പോൾ കണ്ട കാഴ്ച വാക്കുകൾക്കതീതമാണ്.. ഊട്ടിയിലും കൊടൈക്കനാലിലും പോലും കാണാത്ത മഞ്ഞ് കരിമ്പടം പോലെ അഗുംബയെ മൂടിയിരിക്കുന്നു. ഞാനും സുഹൃത്തായ ആദർശും പുറത്തിറങ്ങി കുറേ ദൂരം നടന്നു.

ഇന്നലെ രാത്രി ഇതുവഴി വന്ന വാഹനങ്ങളുടെ ടയറിനിടയിൽ പെട്ട് ചതഞ്ഞരഞ്ഞ തവളകളുടെ അവശിഷ്ടങ്ങൾ റോഡിലങ്ങിങ്ങായി കിടക്കുന്നുണ്ട്. അഗുംബെ ഉണർന്ന് വരുന്നതേയുളളൂ. മെയിൻ റോഡിൽ നിന്നും വലത്തോട്ടുളള ചെറിയ ഒരു റോഡിലൂടെ ഞങ്ങൾ മുന്നോട്ട് നീങ്ങി മഞ്ഞിന്റെ പശ്ചാത്തലത്തിലുളള ചിത്രങ്ങൾ ക്യാമറയിൽ പകർത്തികൊണ്ടിരുന്നു.. മഞ്ഞ് മൂടി കിടക്കുന്ന വലിയ കെട്ടിടത്തിൽ നിന്നും കാക്കി വസ്ത്രം ധരിച്ച ഒരാൾ ഇറങ്ങി വന്നു കന്നടയിൽ ഇങ്ങനെ ചോദിച്ചു- ‘Neevu ellige hogtha iddiri?.. ‘ഞങ്ങൾ സഞ്ചാരികളാണെന്ന് ‘ മറുപടി നൽകിയെങ്കിലും അയാൾ തൃപ്തനായില്ല.

എന്റെ കൂടെയുളള ആദർശിന്റെ തലയിലെ ചെഗുവേര തൊപ്പിയും ചുവന്ന ലുങ്കിയും കണ്ടിട്ട് മാവോയിസ്റ്റാണെന്ന സംശയം കൊണ്ടാണിത് ചോദിച്ചതെന്ന് ഞാൻ ഊഹിച്ചു. അഗുംബയിൽ മാവോയിസ്റ്റ് സാന്നിധ്യം ഉളളതുകൊണ്ട് ആരംഭിച്ച ആന്റി മാവോയിസ്റ്റ് ഓഫീസിന് മുന്നിലാണ് നമ്മളുളളതെന്ന് മഞ്ഞിൽ മൂടിയ ബോർഡ് ചൂണ്ടികാണിച്ച് പോലീസുകാരൻ പറഞ്ഞു. ഞങ്ങൾ മൊബൈലിലെ ഫോട്ടോ കാണിച്ച് കൊടുത്തപ്പോൾ ഓഫീസർ പോയ്ക്കോളൂ എന്ന് ആംഗ്യം കാണിച്ചു. ഭാഗ്യം രക്ഷപെട്ടു..! കുറച്ച് സമയം കൂടി കഴിഞ്ഞിരുന്നുവെങ്കിൽ ഞങ്ങളിരുവരെയും കനുസന്യാലിന്റെയും ചാരുമജുംദാറിന്റെയും അനുയായികളെന്നു പറഞ്ഞ് തുറങ്കിലടച്ചേനേ..! രുചികരമായ പ്രാതലിന് ശേഷം ഞങ്ങൾ തീർത്ഥഹളളിക്കടുത്തുളള കാവലെ ദുർഗ ഫോർട്ട് കാണാൻ പുറപ്പെട്ടു.

അഗുംബയിൽ നിന്നും കാവലെ ദുർഗയിലേക്ക് നാല്പത് കിലോമീറ്ററുണ്ട്. ബസിൽ ബാബു മഞ്ചേരിയുടെ നാൻപാട്ടിന് ഇണമിടുന്ന പോലെ പുറത്ത് മഴ തകർക്കുന്നുണ്ട്. ‘കോട്ടയിലെത്തണമെങ്കിൽ മൂന്ന് കിലോമീറ്റർ കാട്ടിലൂടെ ട്രക്ക് ചെയ്യണമെന്ന്’ ബൈജു ഏട്ടൻ പറഞ്ഞത് ഞങ്ങളിലെ സാഹസികയാത്രികരെ ഉണർത്തി.. കാവൽ ദുർഗ കോട്ടയിലേക്കുളള വഴിയിൽ രണ്ട് ചെറിയ ചായക്കടകളുണ്ട്. അവിടുത്തെ ടൂറിസ്റ്റ് ഇൻഫർമേഷഷൻ സെന്ററായും അത് പ്രവർത്തിക്കുന്നു..!! വിശാലമായ വയലിന്റെ വരമ്പത്തുകൂടി ഞങ്ങൾ കാവൽദുർഗയെ കാണാൻ വേഗത്തിൽ നടന്നു. വയലുകഴിഞ്ഞ ഉടൻ കാടിനുളളിലൂടെ സഞ്ചരിച്ചുവേണം കോട്ടയിലെത്താൻ.. കോട്ടയുടെ കവാടം ദൂരെനിന്നും ദൃശ്യമായി തുടങ്ങി..

കാവലെ ദുർഗ കോട്ടയിലേക്കുള്ള വഴി

കാവൽദുർഗ കോട്ട ഭുവനഗിരി കോട്ടയെന്നും അറിയപ്പെടുന്നുണ്ട്. ചരിത്രത്തിന്റെ വിസ്മൃതിയിലേക്ക് ആഴ്ന്നുപോയ ഒരു ചരിത്ര സ്മാരകമാണ് കാവൽ ദുർഗ കോട്ട. വലിയ കരിങ്കല്ലിൽ തീർത്തിരിക്കുന്ന കോട്ടമതിലിന് ഇരുപതടിയിൽ കൂടുതൽ ഉയരമുണ്ട്. ഏ.ഡി ഒമ്പതാം നൂറ്റാണ്ടിൽ പണികഴിപ്പിച്ച കോട്ട പതിനാലാം നൂറ്റാണ്ടിൽ ബെലഗുട്ടി രാജാവായ ചെലുവാരംഗപ്പ പുനരുദ്ധരിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്തു. പതിനെട്ടാം നൂറ്റാണ്ടോട് കൂടി കോട്ട ഹൈദർ പിടിച്ചെടുത്തു.. പിന്നീട് ടിപ്പു സുൽത്താന്റെ ഭരണത്തിൻ കീഴിലായിരുന്നു ഈ പ്രദേശം.

കാവലെ ദുർഗ കോട്ടയുടെ കവാടം

മലകളാലും വലിയ പാറക്കെട്ടുകളാലും കോട്ടയുടെ ചുറ്റും പ്രകൃതിതന്നെ സംരക്ഷണം ഒരുക്കിയിട്ടുണ്ട്.
അടുത്തകാലത്ത് ആർക്കിയോളജിക്കൽ വകുപ്പ് നടത്തിയ ഉത്ഖനനത്തിൽ ദർബാർ ഹാൾ, പാത്രങ്ങൾ, കുളം എന്നിവ ഇവിടെ നിന്നും കണ്ടെടുത്തിട്ടുണ്ട്. മഴവെളളം സംഭരിക്കുന്ന രീതി കോട്ടയുടെ ഒരു പ്രധാന വാസ്തുവിദ്യ സവിശേഷതയാണ്. കോട്ട നിർമ്മിച്ച ആദ്യഘട്ടത്തിൽ നിരവധി മനോഹരമായ ക്ഷേത്രങ്ങൾ അവിടെ ഉണ്ടായിരുന്നെന്ന് ചരിത്രം പറയുന്നു.

കാവലെ ദുർഗ കോട്ടയിലെ ലക്ഷ്മി നാരായണ ക്ഷേത്രം

നിലവിൽ മൂന്ന് ക്ഷേത്രങ്ങൾ തകരാതെ കിടപ്പുണ്ടിവിടെ. അതിൽ ഏറ്റവും ഭംഗിയുളളത് വലിയ പാറയുടെ നെറുകയിൽ സ്ഥിതിചെയ്യുന്ന ലക്ഷ്മി നാരായണ ക്ഷേത്രം ആണ് . ക്ഷേത്രത്തിലേക്കുളള പടികൾ പ്രകൃതിതന്നെ നിർമ്മിച്ചതാണ്.. വലിയ പാറയക്ക് മുകളിൽ കയറി ക്ഷേത്രത്തിന്റെ മുന്നിലെത്തുമ്പോഴേക്കും കാറ്റും മഴയും ആരംഭിച്ചു.. കോട്ടയ്ക്ക് ചുറ്റും മഞ്ഞ് മറ്റൊരു വെളള കോട്ടകെട്ടിയിരിക്കുന്നു..

കാവിലെ ദുർഗ കോട്ടയിലെ ലക്ഷ്മി നാരായണ ക്ഷേത്രം

എന്ത് മനോഹരമായ കാഴ്ചകളാണിവിടെ..!!

ലക്ഷ്മി നാരായണ ക്ഷേത്രത്തില്‍ നിന്നും താഴേക്ക് നോക്കിയാല്‍ വലതുവശത്തുളള കാശി വിശ്വനാഥ് ക്ഷേത്രം വ്യക്തമായി കാണാം.

കാവലെ ദുർഗ കോട്ടയിലെ കാശി വിശ്വനാഥ് ക്ഷേത്രം
കാവലെ ദുർഗ കോട്ടയിലെ കാശി വിശ്വനാഥ് ക്ഷേത്രം

ഞാൻ കോട്ടയ്ക്കകത്ത് ഒരു ചരിത്രന്വേഷിയെ പോലെ അലഞ്ഞു നടന്നു.. ദർബാർ ഹാളിന്റെ വലിയ കരിങ്കൽ തുണുകൾ തകർന്നു വീണുകിടക്കുന്ന സ്ഥലത്തിന് തൊട്ടപ്പുറത്ത് ഒരു വലിയ കിണറുണ്ട്. അത് വലിയ കരിങ്കൽ പാളിയുപയോഗിച്ച് മൂടി വെച്ചിട്ടുണ്ട്. കിണറിന്റെ കുറച്ച് മുന്നിലായി നിറയെ വെളളമുളള ചെറിയ കുളവും കാണാം. ഒരു പക്ഷെ ദക്ഷിണേന്ത്യയിലെ ഏറ്റവും വിസ്‌മയാവഹമായ നശിച്ച കോട്ടകളിലൊന്നായിരിക്കും കാവലേദുർഗ.

കാവലെ ദുർഗയിലെ കുളം
കാവലെ ദുർഗ കോട്ടയിലെ തകർന്ന ദർബാർ
കാവലെ ദുർഗയിലെ ക്ഷേത്രം

ഗവൺമെന്റിന്റെ അശ്രദ്ധയും നിധി വേട്ടക്കാരുടെ തുടര്‍ച്ചയായുളള ഇടപെടലുമാണ് കാവലെദുര്‍ഗ കോട്ടയില്‍ വ്യാപകമായ നാശമുണ്ടാക്കിയത്. പ്രകൃതിദൃശ്യങ്ങൾക്കിടയിൽ സജ്ജീകരിച്ചിരിക്കുന്ന ഈ മനോഹരമായ കോട്ട അതിവേഗം അപ്രത്യക്ഷമാകാന്‍ ഇനി അധിക നാളുകള്‍ വേണ്ടി വരില്ല.
കാവൽദുർഗ കോട്ടയ്ക്ക് അതിന്റെ ഗരിമ നഷ്ടമായെങ്കിലും ചരിത്രത്തിൽ വലിയ സ്ഥാനം കിട്ടാത്തതിൽ അത്ഭുതമുണ്ടെന്ന് ഒരു ചരിത്രകാരനെപ്പോലെ സഹയാത്രികൻ വരുൺ മൊറാഴ എന്നോട് പറഞ്ഞു.
കോട്ടയുടെ പടിഞ്ഞാറ് ഭാഗത്തുനിന്നുളള കാറ്റിന്റെ ഇരമ്പല്‍ അടുത്ത മഴക്കുളള സൂചന നല്‍കി..

ഞങ്ങള്‍ കോട്ടയിലെ കാഴ്ച്ചകള്‍ കണ്ട് പുറത്തിറങ്ങി. കാവലെ ദുര്‍ഗ കോട്ട ചരിത്രത്തിലെ നിഗൂഢതകള്‍ പേറുന്ന ഇടമാണെന്ന് മനസ്സ് മന്ത്രിച്ചതുപോലെ… ഞങ്ങള്‍ വാഹനത്തില്‍ കയറി അഗുംബെയിലേക്ക് തിരിച്ചു.

ജീവിതത്തിലെ മറക്കാനാവാത്ത മഴ ഓർമ്മകളും.. ഒത്തിരി പുതിയ സൗഹൃദങ്ങളും സമ്മാനിച്ച മികച്ച യാത്ര.. അഗുംബെ ചുരമിറങ്ങുമ്പോൾ മഴ നിർത്താതെ പെയ്യുന്നുണ്ടായിരുന്നു… മനസിലെ പ്രണയത്തിന് ഓക്സിജൻ കിട്ടിയിരിക്കുന്നു… മനസ്സിൽ നിലക്കാതെ നൂൽമഴ പെയ്യുന്നുണ്ട്…

2018-ലെ മഴയാത്ര

ട്രിപീറ്റ് വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ട്രിപീറ്റിലേക്ക് യാത്രാവിശേഷങ്ങളും ഭക്ഷണവിശേഷങ്ങളും അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) tripeat.in@gmail.com , WhatsApp : 9995352248

ട്രിപീറ്റിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ട്രിപീറ്റിന്റെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

Leave a Comment

Your email address will not be published. Required fields are marked *

LATEST ARTICLES

കുടജാദ്രി

യാത്രാവിവരണം ഷംന. എം ”കുടജാദ്രിയിൽ കുട ചൂടുമ…” എന്ന ആർബം പാട്ട് കേൾക്കാൻ തുടങ്ങിയ കാലം മുതൽ മനസിൽ കയറികൂടിയ ആഗ്രഹമാണ് കുടജാദ്രി. അന്നത്തെ വയസ്സിൽ അത് എവിടെയാണെന്നോ.. ആ സ്ഥലം കാണാൻ പറ്റുമോ

കൊളുക്കുമലയിലെ സൂര്യോദയം

യാത്രാവിവരണം ഷംന. എം എന്റെ യാത്ര സൂര്യനെല്ലി കൊളുക്കുമല സൂര്യോദയം കാണാനാണ്. ഇത് സാധാരണപോലെ ഒറ്റക്കുള്ള യാത്രയല്ലാട്ടോ.പരസ്പരം പരിചയമില്ലാത്ത 43 മിടുക്കികളുടെ കൂടെയാണ്. ‘ട്രാവല്‍ വിത്ത് സന’ എന്ന പെണ്‍കുട്ടികള്‍ക്ക് മാത്രം ഉള്ള ഒരു

നക്ഷത്രങ്ങൾ വഴി കാട്ടിയ ഒരു ഹിമാലയൻ രാത്രി

യാത്രാവിവരണം ശബാബ് കാരുണ്യം അപ്രതീക്ഷിതമായ അങ്കലാപ്പുകളും അരക്ഷിതാവസ്ഥകളും പാകത്തിൽ വന്ന് ചേർന്ന, പക്ഷെ അതിമനോഹരമായൊരു രാത്രിയുടെ രസമുള്ള ഒരു കഥ പറയാം. സുഹൃത്തുക്കളെ കലാ സ്നേഹികളെ…ദാ അങ്ങോട്ട് നോക്കൂ, നമ്മുടെ കഥ നടക്കുന്നത് അങ്ങ്

ദം മ്മാരോ ദം!

ശ്രുതിരാജ് തിലകൻ ‘ബിരിയാണി’ അരെ വാഹ്… എമ്മാതിരി പേരാണ്.. വിക്രം ഘോർപടെ, കടയാടി ബേബി, കാലാ പുരോഹിത് ഖാൻ രഞ്ജി പണിക്കരുടെ സിനിമകളിലെ വില്ലന്മാരുടെ ഈ പേരുകളുടെ കൂടെ കട്ടക്ക് നിക്കണ പേരാണ് ബിരിയാണി

LATEST ARTICLES

കുടജാദ്രി

കുടജാദ്രി

യാത്രാവിവരണം ഷംന. എം ”കുടജാദ്രിയിൽ കുട ചൂടുമ…” എന്ന ആർബം പാട്ട് കേൾക്കാൻ തുടങ്ങിയ കാലം മുതൽ മനസിൽ കയറികൂടിയ ആഗ്രഹമാണ് കുടജാദ്രി. അന്നത്തെ വയസ്സിൽ അത് എവിടെയാണെന്നോ.. ആ സ്ഥലം കാണാൻ പറ്റുമോ

കൊളുക്കുമലയിലെ സൂര്യോദയം

യാത്രാവിവരണം ഷംന. എം എന്റെ യാത്ര സൂര്യനെല്ലി കൊളുക്കുമല സൂര്യോദയം കാണാനാണ്. ഇത് സാധാരണപോലെ ഒറ്റക്കുള്ള യാത്രയല്ലാട്ടോ.പരസ്പരം പരിചയമില്ലാത്ത 43 മിടുക്കികളുടെ കൂടെയാണ്. ‘ട്രാവല്‍ വിത്ത് സന’ എന്ന പെണ്‍കുട്ടികള്‍ക്ക് മാത്രം ഉള്ള ഒരു

Scroll to Top