സുർജിത്ത് സുരേന്ദ്രൻ:
കൊൽക്കത്തക്ക് ഒരു പ്രത്യേകതയുണ്ട്. കുറച്ചു സമയം ആ മഹാനഗരത്തിലൂടെ ചുറ്റിയടിച്ചാൽ പതുക്കെ പതുക്കെ നമ്മൾ ആ നഗരത്തിന്റെ മായിക വലയത്തിൽ ‘പെട്ട്’ പോകും. ഒരിക്കലും തിരിച്ചു വരാൻ തോന്നാത്ത രീതിയിൽ, തിരിച്ചു വന്നാലും മനസ്സിൽ നിന്നും മാഞ്ഞു പോകാത്ത രീതിയിൽ അവിടുത്തെ തിരക്കും ചായയും റിക്ഷകളും മഞ്ഞ കാറും തെരുവുകളും മനുഷ്യന്മ്മാരും ഒക്കെ തെളിഞ്ഞു വരും.
തെരുവ്
ഇന്ത്യാ ബംഗ്ലാദേശ് വിഭജനത്തിന്റെ ഭാഗമായി വളരെ വലിയ തോതിൽ അഭയാർത്ഥികൾ കൊൽക്കത്തയിലേക്കാണ് എത്തിച്ചേർന്നത്. തൊഴിലും വരുമാനവുമില്ലാത്ത നിരവധി ആളുകൾ ആ കൊൽക്കത്ത നഗരത്തിന്റെ തെരുവുകളിൽ അഭയം പ്രാപിച്ചു. ചെറിയചെറിയ ജോലികൾ ചെയ്തും കച്ചവടങ്ങൾ ചെയ്‌തും വെല്ലുവിളികളെ അതിജീവിക്കേണ്ടത് എങ്ങനെയാണെന്ന് അവർ നമുക്ക് കാണിച്ചു തരുന്നു.തെരുവുകളിലെ തിരക്കിനിടയിലും കച്ചവടം ചെയ്യുമ്പോഴും വണ്ടി ഓടിക്കുമ്പോഴും ഒക്കെ ഇവിടുത്തെ സാധാരണക്കാർ വായിൽ എന്തെങ്കിലുമൊക്കെ ചവച്ചുകൊണ്ടിരിക്കുന്നുണ്ടാവും. വിശപ്പാണല്ലോ എല്ലാം, വിശപ്പകറ്റാനും കൂടി വേണ്ടിയാണല്ലോ ഈ പെടാപ്പാടൊക്കെ പെടുന്നത്, കൂട്ടത്തിൽ അൽപം ലഹരിയും.
കുമോർതുള്ളി
1757 ൽ പ്ലാസ്സി യുദ്ധത്തിൽ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ വിജയത്തെത്തുടർന്ന് ബംഗാളിലെയും ഇന്ത്യയിലെയും ബ്രിട്ടീഷ് കോളനിവൽക്കരണം ആരംഭിച്ചു. ഗോബിന്ദാപൂർ ഗ്രാമത്തിന്റെ സ്ഥലത്ത് പുതിയ സെറ്റിൽമെന്റ് ഫോർട്ട് വില്യം നിർമ്മിക്കാൻ കമ്പനി തീരുമാനിച്ചു.
ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഡയറക്ടർമാരുടെ നിർദേശപ്രകാരം പല ജോലികളെയും തരം തിരിച്ച് ഓരോ ഏരിയയിലേക്ക് മാറ്റി. കുശവൻമ്മാർക്ക് താമസിക്കാൻ കുമോർതുള്ളി എന്ന സ്ഥലമാണ് കണ്ടെത്തിയത്. തങ്ങളുടെ വീടിനടുത്തുള്ള നദിയിൽ നിന്ന് കളിമണ്ണെടുത്ത് കലങ്ങളാക്കി മാറ്റി സുതാനൂട്ടി ബസാറിൽ (പിൽക്കാലത്ത് ബുറാബസാർ എന്നറിയപ്പെട്ട ) വിൽക്കുന്നതിലൂടെ കുമോർതുള്ളിയിലെ കുശവൻമാർക്ക് ഈ പ്രദേശത്ത് അതിജീവിക്കാൻ കഴിഞ്ഞു. ക്രമേണ അവർ ദേവീദേവന്മാരുടെ പ്രതിമകൾ നിർമ്മിക്കാൻ തുടങ്ങി. ദക്ഷേശ്വരി അമ്പലത്തിന്റെ അടുത്തായിട്ടാണ് കുമോർതുള്ളി എന്ന ഈ പ്രതിമകളുടെ ഗ്രാമം സ്ഥിതി ചെയ്യുന്നത്. എവിടെ നോക്കിയാലും പ്രതിമകൾ. നിർമ്മിച്ചുകൊണ്ടിരിക്കുന്നവയും പളപളാ തിളങ്ങുന്ന പട്ടുകൾകൊണ്ട് ഒരുക്കി നിർത്തിയിരിക്കുന്നവയുമെല്ലാം എവിടെയൊക്കെയോ ഉള്ള ആളുകളുടെ ആവലാതികളും സന്തോഷങ്ങളും കേൾക്കാൻ തയ്യാറായി നിൽക്കുന്നതുപോലെ തോന്നി.
…
ട്രിപീറ്റ് വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ട്രിപീറ്റിലേക്ക് യാത്രാവിശേഷങ്ങളും ഭക്ഷണവിശേഷങ്ങളും അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) tripeat.in@gmail.com , WhatsApp : 9995352248
ട്രിപീറ്റിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ട്രിപ്പീറ്റിന്റെ അഭിപ്രായങ്ങൾ ആകണമെന്നില്ല.